- അക്രമം നിറയുന്ന അന്തരീക്ഷം, അസ്വസ്ഥത നിറയുന്ന രാജ്യാന്തര ബന്ധങ്ങൾ, കാട്ടിലും നാട്ടിലും ഒരുപോലെ ആശങ്കപ്പെടുത്തുന്ന സംഭവങ്ങൾ… എന്താണ് ഇവയ്ക്കു പിന്നിൽ? വെറും വാർത്തയ്ക്കപ്പുറം വിശദീകരണങ്ങളിലേക്കും മലയാളി വായനക്കാർ മേൽപ്പറഞ്ഞ ചോദ്യത്തിന്റെ ഉത്തരം തേടി സഞ്ചരിക്കുകയാണ്. അവർക്കാവശ്യമായതെല്ലാം മനോരമ ഓൺലൈൻ പ്രീമിയം ഒരുക്കുകയും ചെയ്തു.
- പ്രീമിയം വിഭാഗത്തിൽ കഴിഞ്ഞ ആഴ്ചയിൽ ഏറ്റവും കൂടുതൽ പേർ വായിച്ച 5 വാർത്തകൾ എന്തെല്ലാമാണ്? തിരഞ്ഞെടുത്ത ആ വാർത്തകൾ ഒരിക്കൽക്കൂടി വായിക്കാം, ഒപ്പം അറിവും ഓർമയും മിനുക്കാം…
ഇന്ത്യയിലെ തന്നെ വളരെ അപൂർവ പക്ഷിയിനങ്ങളിലൊന്നായ ബാണാസുര ചിലപ്പനെ സംരക്ഷിക്കാനാവുമോ? വയനാട് തുരങ്കപാത നിർമാണത്തിന് പരിസ്ഥിതി ആഘാത അനുമതി നൽകിയ സമിതിയുടെ പഠന റിപ്പോർട്ട് കഴിഞ്ഞയാഴ്ച ഏറെ ചർച്ചയായിരുന്നു. ബാണാസുര ചിലപ്പനെ സംരക്ഷിക്കണമെന്ന പരിസ്ഥിതി ആഘാത സമിതിയുടെ കർശന നിർദേശം വന്നപ്പോൾ ഈ പക്ഷിയുടെ പ്രത്യേകതകളെ കുറിച്ചുള്ള പ്രീമിയം വാർത്തയും ഏറെ പ്രാധാന്യത്തോടെ വായനക്കാർ സ്വീകരിച്ചു. അതിനിടെ, പോയവാരവും കേരളത്തിൽ വന്യജീവി ശല്യം ഏറെ ചർച്ചയായി. കാട്ടാനകളുടെ നാട്ടിലേക്കുള്ള വരവ് എങ്ങനെ തടയാം എന്നു ചിന്തിച്ചവർക്ക് തമിഴ്നാട് വനം വകുപ്പിന്റെ വിജയമന്ത്രം ഏറെ ഗുണകരമായി. തമിഴ്നാട് ചീഫ് വൈൽഡ് ലൈഫ് വാർഡനും പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റുമായ ശ്രിനിവാസ് റെഡ്ഡിയുമായുള്ള അഭിമുഖമാണ് മനോരമ ഓൺലൈൻ പ്രീമിയം നൽകിയത്. മലയോര മേഖല മാത്രമല്ല തീരപ്രദേശവും കടുത്ത ആശങ്കയിലാണ്. ഇവിടെ കേന്ദ്ര പദ്ധതിയായ കടൽ മണൽ ഖനനമാണ് ആശങ്ക തീർക്കുന്നത്. മണൽഖനനത്തിനു തിരഞ്ഞെടുത്ത കൊല്ലം ജില്ലയിലെ തീര മേഖലയുടെ ആശങ്കയും പ്രീമിയത്തിലൂടെ വായനക്കാരിലേക്ക് എത്തി. മത്സ്യവളർച്ചയ്ക്ക് ഏറെ സഹായകരമായ കൊല്ലം പരപ്പിന്റെ നാശത്തിനു മണൽഖനനം കാരണമാവും എന്നാണ് മത്സ്യത്തൊഴിലാളികൾ വിശ്വസിക്കുന്നത്.