തിരുവനന്തപുരം: കമ്യൂണിസ്റ്റുകാർ ഒരു ദിവസം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക് പ്രവേശിക്കുമെന്ന് തനിക്കുറപ്പുണ്ടെന്നും എന്നാൽ അത് സംഭവിക്കുന്നത് ഇരുപത്തിരണ്ടാം നൂറ്റാണ്ടിലായിരിക്കുമെന്നും ശശി തരൂർ.
എക്സ് പേജിലൂടെയായിരുന്നു തരൂരിന്റെ പരിഹാസം. സ്വകാര്യ സർവകലാശാലകളെ എതിർത്തിരുന്ന എൽഡിഎഫ് അനുമതി നൽകുന്ന ബിൽ പാസാക്കിയ നടപടി ചൂണ്ടിക്കാട്ടിയായിരുന്നു പ്രതികരണം.
പോസ്റ്റിന്റെ പൂർണരൂപം
സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾ തുറക്കാൻ അനുമതി നൽകി. അങ്ങനെ കേരളത്തിലെ എൽഡിഎഫ് സർക്കാർ ഒടുവിൽ ശരിയായ കാര്യം ചെയ്തിരിക്കുകയാണ്. പതിവുപോലെ തീരുമാനം ഏതാണ്ട്15 മുതൽ 20 വർഷം വർഷം വെെകിയാണ് വന്നത്. 19-ാം നൂറ്റാണ്ടിലെ പ്രത്യയശാസ്ത്രത്തിൽ ഉറച്ചുനിൽക്കുന്നവരുടെ കാര്യത്തിൽ ഇത് സാധാരണയായി സംഭവിക്കാറുണ്ട്.
ഇന്ത്യയിൽ ആദ്യമായി കമ്പ്യൂട്ടറുകൾ വന്നപ്പോൾ കമ്യൂണിസ്റ്റ് ഗുണ്ടകൾ പൊതുമേഖലാ ഓഫീസുകളിൽ കയറി അവ തകർക്കുകയായിരുന്നു എന്ന കാര്യം ഒരിക്കലും മറക്കരുത്.ഇന്ത്യയിൽ മൊബെെൽ ഫോണുകൾ അവതരിപ്പിക്കുന്നതിനെ എതിർത്ത ഒരേയൊരു പാർട്ടിയും കമ്യൂണിസ്റ്റുകാരായിരുന്നു. ഈ മാറ്റങ്ങളുടെ യഥാർത്ഥ ഗുണഭോക്താവ് സാധാരണക്കാരണെന്ന് മനസിലാക്കാൻ അവർക്ക് വർഷങ്ങളെടുത്തു. ആ സാധാരണക്കാരന് വേണ്ടിയാണ് തങ്ങൾ സംസാരിക്കുന്നതെന്നാണ് അവർ അവകാശപ്പെടുന്നത്. അവർ ഒരു ദിവസം 21-ാം നൂറ്റാണ്ടിലേക്ക് പ്രവേശിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. പക്ഷേ അത് 22-ാം നൂറ്റാണ്ടിൽ മാത്രമായിരിക്കാം.