പാറശ്ശാല കുളത്തൂർ ഗ്രാമപഞ്ചായത്തിലെ നെല്ലിക്കോണം പാടശേഖരം തരിശായി മാറി. കർഷകർക്ക് അടിസ്ഥാനസൗകര്യമൊരുക്കാന്‍ അധികൃതർ തയ്യാറാകാതെവന്നതോടെയാണ് നെല്ലിക്കോണം പാടശേഖരം നശിക്കുന്നത്. മുപ്പത് ഏക്കറിലധികം വ്യാപിച്ചുകിടക്കുന്ന നെല്ലിക്കോണം പാടശേഖരത്തിൽ ഇപ്പോൾ അവശേഷിക്കുന്നത് രണ്ട് ഏക്കറോളംമാത്രം നെൽക്കൃഷിയാണ്.
സംസ്ഥാനത്താകെ പാടശേഖരങ്ങൾ വീണ്ടെടുത്ത് നെൽക്കൃഷി പുനരാരംഭിക്കാനുള്ള നടപടികൾ സർക്കാർതലത്തിൽ ആരംഭിച്ചിട്ട് പത്തുവർഷത്തിൽ അധികമായെങ്കിലും നെല്ലിക്കോണത്ത് നടപടികളില്ല.
മുപ്പത് ഏക്കറിൽ നൂറുമേനി വിളവു ലഭിച്ചിരുന്ന പാടശേഖരത്തിനു വിനയായത് ചാലാക്കരയിൽ നിർമിച്ച തടയണയാണെന്നാണ് ആക്ഷേപം. പാടശേഖരത്തിലേക്കു വെള്ളംകയറുന്നതു തടയുന്നതിനായി നിർമിച്ച തടയണമൂലം ഏലായിൽനിന്നു വെള്ളം തിരികെ ഇറങ്ങുന്നത് തടസ്സപ്പെടുത്തുകയാണുണ്ടായത്. തടയണ പൊളിച്ചുമാറ്റണമെന്നു വർഷങ്ങളായി ആവശ്യപ്പെട്ടിട്ടും പഞ്ചായത്ത് അധികൃതര്‍ നടപടി സ്വീകരിച്ചിട്ടില്ല.