നിയമസഭ പാസാക്കിയ ബില്ലുകള്‍ക്ക് മേലുള്ള ഗവർണറുടെ അധികാരത്തിന് പരിധി നിശ്ചയിച്ച് സുപ്രിംകോടതി. പാസായ ബില്ലുകൾക്ക് മേൽ മൂന്ന് മാസത്തിനുള്ളിൽ ഗവർണർ തീരുമാനമെടുക്കണം. ബില്ലുകൾ വീണ്ടും പാസാക്കി നിയമസഭ തിരിച്ച് അയച്ചാൽ പരമാവധി ഒരു മാസത്തിനുള്ളില്‍ തീരുമാനമെടുക്കണം. ബില്ല് തടഞ്ഞു വയ്ക്കുകയോ രാഷ്ട്രപതിക്ക് അയക്കാനായോ തീരുമാനിക്കുകയാണെങ്കിൽ ഒരു മാസത്തിനകം ഗവർണർ നടപടി സ്വീകരിക്കണം. അനുച്ഛേദം 200 അനുസരിച്ച് ഗവർണറുടെ വിവേചനാധികാരം എന്നൊന്നില്ല. സംസ്ഥാന സർക്കാരിന്‍റെ ഉപദേശത്തിന് അനുസരിച്ചാകണം ഗവർണർ പ്രവർത്തിക്കേണ്ടത്. ഗവർണർക്കെതിരായ തമിഴ്നാട് സർക്കാരിന്‍റെ ഹർജിയിലാണ് സുപ്രിംകോടതി നിര്‍ണായക ഉത്തരവ് പുറപ്പെടുവിച്ചത്.
ഇതിനു പുറമേ, തമിഴ്നാട് ഗവര്‍ണര്‍ തടഞ്ഞുവച്ച പത്തു ബില്ലുകളും സുപ്രിംകോടതി അംഗീകരിച്ചു. ഒരു ഭരണഘടന എത്ര നല്ലതായാലും അത് നടപ്പാക്കുന്നവർ ശരി അല്ലെങ്കിൽ മോശമാണെന്ന് തോന്നുമെന്ന അംബേദ്ക്കറുടെ വാക്കുകളും കോടതി വിധിയ്ക്കൊപ്പം കോടതി ഉദ്ധരിച്ചു.
അനുച്ഛേദം 200 പ്രകാരം നടപടികളിൽ ഒന്ന് സ്വീകരിച്ചേ മതിയാകൂ എന്ന് സുപ്രീം കോടതി ഉത്തരവില്‍ പറയുന്നു. നിയമങ്ങൾ ജനങ്ങളുടെ ആവശ്യത്തിനായി കൊണ്ടുവരുന്നതാണ്. ബില്ലുകള്‍ പിടിച്ചുവച്ച തമിഴ്നാട് ഗവർണറുടെ നടപടി നിയമവിരുദ്ധമാണ്. നിയമസഭ ബില്ലുകൾ വീണ്ടും പാസാക്കി അയച്ചാൽ രാഷ്ട്രപതിക്ക് വിടാൻ അവകാശമില്ല. ആദ്യ ബില്ലിൽ നിന്ന് വ്യത്യസ്തമെങ്കിലേ ഇതിന് അധികാരമുള്ളൂ. ഗവർണർക്ക് ഭരണഘടനയിൽ സമ്പൂർണ്ണ വീറ്റോ അധികാരമില്ല. ജനങ്ങളുടെ ക്ഷേമത്തിനായിട്ടാണ് സർക്കാരുകൾ നിയമം കൊണ്ടുവരുന്നത്. അതിൽ തടയിടുന്ന നിലപാട് ശരിയല്ലെന്നും സംസ്ഥാന സർക്കാരിനെ തടയുകയല്ല ഗവർണറുടെ ചുമതലയെന്നും കോടതി പറഞ്ഞു.